veena-and-riyas

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയും ഡി.വൈ.എഫ്.ഐ അദ്ധ്യക്ഷനായ മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാർത്ത പല കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കാണ് കാരണമായത്. ചിലർ ഇക്കാര്യത്തിന് വർഗീയമായ മാനം നൽകികൊണ്ട് അങ്ങേയറ്റം മോശമായി ഇരുവരെയും അപഹസിക്കുകയും ചെയ്തു. ഇത്തരത്തിലെ മോശം പ്രതികരണങ്ങളെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് സാമൂഹികപ്രവർത്തകയും അച്ഛന്റെ സഹോദരിയുമായ ഷീബ അമീർ ഫേസ്ബുക്ക് വഴി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് താൻ ഇപ്പോൾ ഇക്കാര്യം പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഷീബ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. റിയാസിനൊപ്പമാണ് താൻ എന്നും ഷീബ അമീർ കുറിപ്പിന്റെ തുടക്കത്തിൽ പറയുന്നു.

ഷീബ അമീറിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'With you PA Mohamed Riyas


മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന FB post കൾ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാൻ ഇതെഴുതുന്നത്...


വിവാഹ വാർഷീകത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാൻ ഇടയായി...
മുഹമ്മദ് റിയാസിൻ്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം..


കേരളത്തിൻ്റെ രാഷ്ടീയ സാംസ്ക്കാരിക സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..


The Uncrowned king of kudallor എന്ന് കോടതി വിധിയിൽ വന്ന കൂടല്ലൂർ കുഞ്ഞുവിൻ്റെ (പള്ളിമഞ്ഞാലിൽ ) കുടുംബമാണ് റിയാസിൻ്റേത്..
കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിൻ്റെ മൂത്ത മകൻ പി.കെ. മുഹമ്മദ് (എക്സസൈസ് കമ്മീഷണർ ) ആയിരുന്നു..


ഭാര്യ ആയിഷ (ലണ്ടൻ ഹൈക്കമ്മീഷണർ ആയിരുന്ന സെയ്ത് മുഹമ്മദ് ൻ്റെ പെങ്ങൾ )
ഈ ദമ്പതികളുടെ മകനാണ് റിയാസിൻ്റെ വാപ്പ അബ്ദുൾ ഖാദർ (വിശിഷ്ട സേവാമെഡൽ നേടിയ റിട്ട: പോലീസ് കമ്മീഷണർ )
അവരുടെ ഒരു ജേഷ്ഠസഹോദരൻ ആണ് പി.എം അബ്ദുൾ അസീസ്, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാൾ. (ഡോക്യുമെൻററി സിനിമകൾക്ക് കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട് )

കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിൻ്റെ രണ്ടാമത്തെ മകൻ , പി.കെ മൊയ്തീൻകുട്ടി MA LLB ( KPCC പ്രസിഡണ്ടും , Ex MLA യും) ആയിരുന്നു..
മൂന്നാമത്തെ മകൻ പി.കെ. മുഹമ്മദ് കുഞ്ഞി, തൻ്റെ 16 വയസ്സിൽ കൽക്കട്ട കോൺഫറൻസിൽ പങ്കെടുത്തയാൾ , ദേശാഭിമാനി സബ്ബ് എഡിറ്റർ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളിൽ അംഗം ആയിരുന്നു..


ഇളയ മകൻ പി.കെ.എ റഹീം റാഡിക്കൽ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റിൽ മാഗസിൻ ജ്വാല പബ്ലിക്കേഷൻസ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു...


ഒരു മകൾ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പൻ വിവാഹം കഴിച്ചത് അവരെയായിരുന്നു...


ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിൻ്റെയോ ജാതിയുടേയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്...
ഒരു ദേശത്തിൻ്റെ ചരിത്രത്തിൽ ഈ കുടുംബം കൊടുത്ത സംഭാവനകൾ ആ കാലഘട്ടത്തിലെ ചരിത്ര രേഖകൾ നോക്കിയാൽ മനസ്സിലാകും..
പി.കെ മൊയ്തീൻ കുട്ടി പൂർത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിൻ്റെ പണി പൂർത്തിയാക്കിയതടക്കം...


ആദ്യ വിവാഹബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേർത്ത് വായിക്കണം..


ഇത്രയും പറഞ്ഞത് എൻ്റെ ജേഷ്ഠൻ്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്..
ഞാൻ ഷീബ അമീർ, പി.കെ .എ റഹീമിൻ്റെ മകൾ...'