covid-test-

തിരുവനന്തപുരം : സംസ്ഥാനത്ത് സമൂഹ വ്യാപനം കണ്ടെത്താൻ രണ്ടുദിവസങ്ങളിലായി നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയിൽ രോഗബാധിതരുടെ എണ്ണം കൂടുതൽ എന്നു കണ്ടെത്തിയതായി റിപ്പോർട്ട്. റാപ്പി‌ഡ് ടെസ്റ്റിൽ ഇരുപത്തഞ്ചിലേറെപ്പേർ കൊവിഡ് പോസിറ്റീവ് ആയി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പി.സി.ആ‍ർ ടെസ്റ്റിന് ശേഷമേ ഇക്കാര്യം സ്ഥികരീകരിക്കാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപ്രവർത്തകരും ശുചീകരണ തൊഴിലളികളും ഉൾപ്പെടെ 11 ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം 101 ആയി ഉയർന്നിരുന്നു.

വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതൽ ഇന്നലെ വരെ 39 ആരോഗ്യപ്രവർത്തകരടക്കം 188 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നതെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി പരിശോധനയ്ക്ക് നിർദ്ദേശം നല്കി. ഉറവിടമറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം , കോഴിക്കോട് ജില്ലകളിൽ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും ആരോഗ്യവകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.