
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നു. അടുത്തയാഴ്ച രണ്ട് ദിവസമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തുക.
കൃത്യമായി, ജൂൺ 16, 17 തീയതികളിലാകും പ്രധാനമന്ത്രി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്തുക എന്നാണു വിവരം.നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാറാകുന്ന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രധാനമന്ത്രിക്ക് പകരമായി മുഖ്യമന്ത്രിമാരുടെ അവസാനം ചർച്ച നടത്തിയത്.
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിനായുള്ള വഴികൾ ആരായാനും അതേക്കുറിച്ചുള്ള മുഖ്യമന്ത്രിമാരുടെ കാഴ്ചപ്പാടുകൾ അറിയുന്നതിന് വേണ്ടിയുമായിരുന്നു ഇത്. അതുവരെ പ്രധാനമന്ത്രിയായിരുന്നു മന്ത്രിമാരുമായി സംസാരിച്ചിരുന്നത്.
രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമായ വേളയിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാർക്ക് മുന്നിലേക്ക് എത്തുന്നത്. രോഗബാധ രൂക്ഷമാകുന്നത് ചെരുക്കുന്നതിനായുള്ള അടിയന്തര നടപടികളെ കുറിച്ചാകും അദ്ദേഹം മുഖ്യമന്ത്രിമാരുടെ ചർച്ച ചെയ്യുക എന്നാണ് വിവരം.
നിലവിൽ കൊവിഡ് ഏറ്റവും രൂക്ഷമായ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനെ മറികടന്ന ഇന്ത്യയിൽ 2,97, 535 ആണ് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം. ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ നിലവിൽ 1,01,141 രോഗികളാണ് ഉള്ളത്.