
ദുബായ്: യു.എ.ഇയിലേക്ക് മടങ്ങിവരുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ. മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയിൽ എത്തിക്കാനാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായ ഖാലിസ് അബ്ദുള്ള ബെൽഹൂൽ വ്യക്തമാക്കി. കുടുംബങ്ങളെ തിരിച്ചെത്തിക്കുക എന്നതാണ് അടുത്ത ഘട്ടത്തിലെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി റസിഡൻറ് വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ രാജ്യം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ 31,000 പേരാണ് യു.എ.ഇയിലേക്ക് മടങ്ങിയെത്തിയത്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്. ഇവർ 14 ദിവസം ക്വറന്റീനിൽ കഴിയുകയും ഇതിനുവരുന്ന ചെലവ് യാത്രക്കാരൻ വഹിക്കുകയും വേണം.
അതോടൊപ്പം കൊവിഡ് പ്രതിരോധത്തിനായി യു.എ.ഇ തയാറാക്കിയ മൊബൈൽ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യുകയും വിവരങ്ങൾ സമർപ്പിക്കുകയും ചെയ്യണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയതായി യു.എ.ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
ഇക്കാര്യത്തിൽ എമിഗ്രേഷൻ വിഭാഗത്തിനും എയർലൈൻസുകൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവർക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാൻ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ സർക്കുലർ ഇറക്കിയിരുന്നു. ഇതേതുടർന്ന് ഇമിഗ്രേഷൻ വിഭാഗവും എയർലൈൻസുകളും യാത്രക്കാർക്ക് അനുമതി നിഷേധിച്ചിരുന്നു.
മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസയുള്ളവർക്ക് യു.എ.ഇ ഡിസംബർ വരെ വിസ നീട്ടി നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും കൂട്ടാക്കാൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർ മുൻപ് തയാറായിരുന്നില്ല. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റിയുടെ വെബ്സൈറ്റായ smartservices.ica.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.