anilan

ലോകം കൊവിഡിനോട് പൊരുതുമ്പോൾ കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലനാണ് വസതിയോടു ചേർന്നുള്ള പൂജാമുറിയിൽ ' കൊറോണാ ദേവി 'യെ പൂജിക്കുന്നത്. ഇക്കാര്യം അനിലിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

''ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിറുത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിറുത്തിയാണെന്നാണ് അനിലൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പൊലീസ് -ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ, മാദ്ധ്യമ പ്രവർത്തകർ, പ്രവാസികൾ എന്നിവരുടെ നന്മക്കു വേണ്ടിയാണ് കൊറോണാ ദേവിയെ പൂജിക്കുന്നതെന്നും അനിലൻ പറയുന്നു."വൈറസിനെ ചെറുത്തു തോൽപ്പിക്കുന്നതു വരെ ലോകത്തിലെ ഭരണ - പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു കൊണ്ടുള്ള 'മുതലെടുപ്പു രാഷ്ട്രീയം' അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ് കൊറോണ ദേവിക്കു വേണ്ടി ഭക്തജനങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആത്മപൂജ"
അവശതയനുഭവിക്കുന്നവരെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാൽ ദേവീപൂജ നടത്തിയ പ്രസാദം തപാലിൽ അയച്ചു തരുന്ന വഴിപാടു രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്നും അനിലൻ പറയുന്നു.

അതേസമയം വാക്സിൻ കണ്ടെത്തേണ്ടതു മെഡിക്കൽ വിദഗ്ധരാണെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.എന്നാൽ ഈ പോസ്റ്റിനോട് അനുകൂലിക്കുന്നവരേക്കാൾ പ്രതികൂലിക്കുന്നവരാണ്. വെറുതേ ആളുകളിൽ അന്ധവിശ്വാസം ഉണ്ടാക്കരുതെന്നും സമയം കിട്ടുമ്പോൾ സ്കൂളിൽ പോയി പഠിക്കാനുമൊക്കെ ആളുകൾ നിർദ്ദേശിക്കുന്നു.ഇതിനോടകം 356 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.