ബംഗ്ളൂരു: സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ കർണാടകയിലെ 4 രാജ്യസഭാ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ എച്ച്.ഡി ദേവഗൗഡ, മുൻ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, ബി.ജെ.പി നേതാക്കളായ അശോക് ഗസ്തി, ഇറാന കദാദി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനാൽ നാലുപേരും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട അവസാന തിയതി ജൂൺ 12 ആയിരുന്നു. അകെ 5 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി അവസാനിച്ചതിന് ശേഷം റിട്ടേണിംഗ് ഓഫീസർ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
2019 ലോക് സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ദേവഗൗഡയ്ക്കും ഖാർഗെയ്ക്കും രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. 1996 ൽ പ്രധാനമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് ദേവഗൗഡ രാജ്യസഭയിലേക്കെത്തുന്നത്.മുൻ കേന്ദ്രമന്ത്രികൂടിയായ മല്ലികാർജ്ജുന ഖാർഗെയും ആദ്യമായാണ് രാജ്യസഭയിൽ എത്തുന്നത്. രാജ്യസഭാ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ 45 വോട്ടുകൾ വേണമെന്നിരിക്കെ നിയമസഭയിൽ 34 സീറ്റുകളുള്ള ജെ.ഡി.എസ് കോൺഗ്രസിന്റെ പിന്തുണ തേടിയിരുന്നു.