കൊച്ചി: പൊതുജനത്തിന് പ്രഹരമായി തുടർച്ചയായ ഏഴാം നാളിലും എണ്ണ വിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് (തിരുവനന്തപുരം) ഇന്നലെ 59 പൈസ വർദ്ധിച്ച് വില 76.88 രൂപയായി. ഡീസലിന് 55 പൈസ ഉയർന്ന് 70.96 രൂപയായി. ഏഴു ദിവസത്തിനിടെ പെട്രോളിന് 3.89 രൂപയും ഡീസലിന് 3.77 രൂപയുമാണ് കൂടിയത്.

മാർച്ചിലും മേയിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയ കാരണം പറഞ്ഞാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. വരും ദിവസങ്ങളിലും വില കൂട്ടിയേക്കും.