തിരുവനന്തപുരം: വിദേശ രാഷ്ട്രങ്ങളിൽ നിന്ന് മലയാളികളെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ടിക്കറ്റെടുക്കാൻ പോലും കഴിവില്ലാത്തവരെയാണ് ഗൾഫ് മേഖലയിലെ സന്നദ്ധ സംഘടനകൾ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. ഗൾഫ് മേഖലയിൽ കൊവിഡ് ടെസ്റ്റ് നടത്തുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചെലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. മറ്റു വിമാനങ്ങളിൽ ആളുകളെ കൊണ്ടു വരുന്നത് പോലെ അവിടെ പ്രാഥമിക പരിശോധന നടത്തി ഇവരെയും കൊണ്ടു വരണം. തുടർന്ന് ഇവിടെ ആവശ്യമായ പരിശോധനകൾ നടത്തുകയും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികൾക്ക് വിധേയരാക്കുകയും വേണം.
കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാർച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട് എന്ന കാര്യം സർക്കാർ മറന്നു പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.