വാഷിംഗ്ടൺ: ഇടിവെട്ടിയവനെ പാമ്പുകടിച്ചതു പോലെയെന്ന് കേട്ടിട്ടില്ലേ... ഏതാണ്ട് അതേ അവസ്ഥയിലാണ് അമേരിക്കയിലെ മൈക്കൽ ഫ്ലോർ എന്ന 70കാൻ. കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൈക്കൽ, രോഗം ഭേദമായി ഡിസ്ചാർജ് ആയപ്പോൾ കിട്ടിയ ബിൽ കണ്ട് കണ്ണുതള്ളി. 11 ലക്ഷം ഡോളർ, ഏകദേശം 8.35 കോടി രൂപയാണ് ബിൽതുക.!
കഴിഞ്ഞ മാർച്ച് നാലിനാണ് മൈക്കേൽ ഫ്ലോർ കൊവിഡ് ബാധിതനായി ആശുപത്രിയിൽ അഡ്മിറ്റായത്. 62 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്ന ഫ്ലോർ മരണത്തിന്റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മേയ് അഞ്ചിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായ ഫ്ലോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐ.സി.യു ചാർജായി ദിവസവും 9736 ഡോളർ വീതമാണ് (7.12 ലക്ഷം) ഈടാക്കിയിരിക്കുന്നത്. 29 ദിവസത്തെ വെന്റിലേറ്ററിന് 82,000 ഡോളറും രോഗനിർണയത്തിന് ഒരു ലക്ഷത്തോളം ഡോളറുമാണ് ഈടാക്കിയിരിക്കുന്നത്.
അതേസമയം, രോഗിക്ക് മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ പരിരക്ഷ പദ്ധതി ഉണ്ടായിരുന്നിനാൽ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ആരോഗ്യപരിരക്ഷക്ക് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എന്നാൽ ചികിത്സയുടെ സാമൂഹ്യവത്കരണം എന്ന ആവശ്യം ഏറെ അകലെയാണ്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കാണ് ചികിത്സാ ആനുകൂല്യങ്ങൾ കൂടുതലും ലഭിക്കുന്നത്.