കോഴിക്കോട്: പോത്തിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽക്കുന്നയാൾ പൊലീസ് പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷ്റഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി.
തുടർന്ന് പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ജബീറിനെ പിടികൂടുകയുമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിച്ചതിൽ രണ്ടു പോത്തുകളെ സ്വന്തം കടയിൽ അറുത്ത് ഇയാൾ വിൽപ്പന നടത്തിയിട്ടുണ്ട്. ഒരു പോത്തിനെ പടനിലത്തെ ഉടമയ്ക്ക് പൊലീസ് വിട്ടു നൽകി. സമാന രീതിയിൽ താമരശ്ശേരി പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മോഷണം നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.