thanthoori-murder-case-

ആലപ്പുഴ : തന്തൂരിക്കേസ്.... രാജ്യത്തെ നടുക്കിയ ഈ കൊലപാതകത്തിന്റെ പേരു കേൾക്കാത്തവരായി ആരും കാണില്ല. എന്നാൽ ഈ ക്രൂരകൃത്യം പുറം ലോകത്തെ അറിയിച്ചത് ഒരു മലയാളിയാണെന്ന സത്യം എത്ര പേർക്ക് അറിയാം. സുശീൽ ശർമ്മയെന്ന യുവ കോൺഗ്രസ് എം.എൽ.എ സുന്ദരിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി തന്തൂരി അടുപ്പിൽ നെയ്യൊഴിച്ച് കനലിൽ കത്തിച്ചപ്പോൾ ദൈവവിളിയെന്ന പോലെ അവിടെ ഡൽഹി പൊലീസിലെ കോൺസ്റ്റബിളായ നസീർകുഞ്ഞ് എന്ന മലയാളി ഉദ്യോഗസ്ഥനെത്തി.


ഇരുപത്തിയഞ്ച് വർഷം മുമ്പ് നസീർ കുഞ്ഞ് അന്നവിടെ കണ്ടത്

ഇരുപത്തിയഞ്ച് വർഷം മുമ്പ് 1995 ജൂലായ് രണ്ടിന് രാത്രി. അബ്ദുൾ നസീർ കുഞ്ഞിനൊപ്പം പട്രോളിംഗിന് ഹോംഗാർഡ് ചന്ദ്രപാലും ഉണ്ടായിരുന്നു. ഹോട്ടലിന്റെ അടുക്കളഭാഗത്ത് വലിയ തീയായിരുന്നു. ഗേറ്റിന് മുന്നിൽ സുശീൽകുമാർ ശർമ്മയുണ്ടായിരുന്നു.ചോദിച്ചപ്പോൾ പഴയ തിരഞ്ഞെടുപ്പു ബാനറുകൾ കത്തിക്കുകയാണെന്നായിരുന്നുവെന്ന് മറുപടി. പക്ഷേ, നസീറിന് സംശയം. പിന്നിലെ മതിൽചാടിക്കടന്നപ്പോൾ മാംസം കത്തുന്ന ഗന്ധം. ഹോട്ടൽ മനേജർ കേശവ് കുമാറിനെ പിടികൂടി. തുടർന്നുള്ള പരിശോധനയിലാണ് തന്തൂരി അടുപ്പിൽ നെഞ്ചും വയറും കത്തി കുടൽമാല പുറത്തുചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടത്. ഇതിനിടെ ശർമ്മ രക്ഷപ്പെട്ടു.

നസീർകുഞ്ഞ് അന്നവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ഒരു യുവ കോൺഗ്രസ് എം.എൽ.എ സുന്ദരിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി തന്തൂരി അടുപ്പിൽ നെയ്യൊഴിച്ച് കനലിൽ കത്തിച്ച കൊടുംക്രൂരത ചിലപ്പോൾ ലോകം അറിയാതെ പേയേനെ. ഒപ്പം ഒരു ത്രികോണ പ്രണയത്തിന്റെ ദുരന്തവും.


ത്രികോണ പ്രണയം ഇങ്ങനെ

നൈനയ്ക്ക് പാർട്ടി പ്രവർത്തകനും സഹപാഠിയുമായ മത്ലൂബ് കരീമുമായി ബന്ധമുണ്ടായിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ സുശീൽ ശർമ്മ, മത്ലൂബുമായി നൈന ഫോണിൽ സംസാരിക്കുന്നത് കണ്ടു.വക്കേറ്റത്തിനിടെ നൈനയെ വെടിവച്ചു കൊന്നു. മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കൊണാട്ട് പ്‌ളേസിലെ തന്റെ ഹോട്ടലിൽ എത്തിച്ചു. ജീവനക്കാരെയെല്ലാം ഒഴിവാക്കിയശേഷം തന്തൂരി അടുപ്പിൽ കത്തിച്ചു.

വധശിക്ഷ ജീവപര്യന്തമായി

2007 നവംബറിൽ സുശീൽശർമ്മയ്ക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേശവകുമാറിന് ജീവപര്യന്തവും. വിധി ഹൈക്കോടതി ശരിവച്ചു. 2013 ഒക്ടോബർ 8 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസുമാരായ രഞ്ജന ദേശായി, രഞ്ജൻ ഗേഗോയ് എന്നിവരുടെ ബെഞ്ച് വധശിക്ഷ ജീവപര്യന്തമാക്കി. മുൻക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും സമൂഹത്തിനെതിരായ കുറ്റമല്ലെന്നതുമായിരുന്നു കാരണം. നല്ലനടപ്പ് പരിഗണിച്ച് 2018 ഡിസംബർ 21 ന് ശർമ്മ മോചിതനായി


സത്യത്തിന്റെ മുഖം വികൃതമാണ്

രാജ്യത്തെ നടുക്കിയ ക്രൂരത പുറം ലോകത്തെത്തിച്ച ഉദ്യോഗസ്ഥന് പക്ഷേ പിൽക്കാലം അത്ര ശോഭനമായിരുന്നില്ല.
കേസ് നടക്കുമ്പോൾ നസീറിന് ഭീഷണികളുണ്ടായി. മൊഴിമാറ്റാൻ 25 ലക്ഷം വാഗ്ദാനം. നസീർ ഉറച്ചുനിന്നു. 17 വർഷം സർവീസ് ബാക്കി നിൽക്കെ 2011ൽ സ്വയം വിരമിച്ചു. സ്ഥാനക്കയറ്റം നിഷേധിച്ചതാണ് കാരണം. ഒപ്പം ഉമ്മ റുക്കിയാബീവിയുടെ അസുഖവും. ഉമ്മ ഒരാഴ്ച മുമ്പ് മരണമടഞ്ഞു. ഇപ്പോൾ ഓച്ചിറ മഠത്തിൽ കാരാണ്മ പടീറ്റടുത്ത് വീട്ടിൽ റിട്ടയർമെന്റ് ജീവിതം നയിക്കുന്ന അബ്ദുൾനസീർ കുഞ്ഞ് എല്ലാം ഓർമ്മിക്കുന്നു.