milk-product

ന്യൂഡല്‍ഹി: രാജ്യത്ത് പാല്‍ ഉത്പന്നങ്ങളുടെ വില്‍പനയില്‍ ഇടിവ്.2020-21 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര വ്യവസായ വരുമാനം കുത്തനെ താഴുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ (വിഎപി) വിൽപന കുറവാണ് കാരണം.പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും വില്‍പനയില്‍ കുറച്ചുകാലമായി പ്രതിസന്ധി തുടരുകയാണ്.

കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡോണില്‍ ഈ പ്രതിസന്ധി രൂക്ഷമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐസ്‌ക്രീം, ചീസ്, ഫ്‌ലേവേര്‍ഡ് പാല്‍, തൈര് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പന സാധാരണ പാലിനേക്കാള്‍ ലാഭകരമാണ്. എന്നാൽ ഈ പാല്‍ ഉത്പന്നങ്ങളുടെ വില്‍പന കഴിഞ്ഞ അഞ്ചുമാസമായി കുത്തനെ താഴ്ന്നിരിക്കുകയാണ്.

ഈ സാമ്പത്തിക വര്‍ഷം സംഘടിത ക്ഷീരമേഖലയുടെ വരുമാനത്തിന്റെ വളര്‍ച്ച രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ഇടിയും. ഇത് പ്രവര്‍ത്തന ലാഭത്തിന്റെ 50 മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.65 ക്ഷീരശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാലിന്റെ ആവശ്യകതയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിലയും ഉയരുന്നത് ക്ഷീര മേഖലയിലെ വരുമാനം ഇടിയുന്നതില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കും.രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസത്തോളം ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിയത് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വില്‍പനയെ സാരമായി ബാധിച്ചു.