ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയേറ്റിൽ 56 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെക്രട്ടേറിയേറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചു. വൈറസ് അതിതീവ്രമായി ബാധിച്ച പശ്ചാത്തലത്തിൽ ചെന്നൈ അടക്കമുള്ള മേഖലകൾ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സർക്കാരിനെ അറിയിച്ചു.
റോയപുരം, കോടമ്പക്കം, തേനംപെട്ട്, അണ്ണാനഗർ ഉൾപ്പടെ ആറ് മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമെന്നാണ് സമിതിയുടെ ശുപാർശ. തമിഴ്നാട്ടിലെ 44000ത്തിലധികം കൊവിഡ് ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളും എല്ലാം യോഗം ചേർന്ന ശേഷമാണ് സ്ഥിതി വിലയിരുത്തുന്നത്.