തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. അടുത്ത അഞ്ച് വർഷത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ ഉന്നമനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാനാകില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്ന് പറഞ്ഞ അദ്ദേഹം ഈ വെല്ലുവിളികൾ പുതിയ സാദ്ധ്യതയായാണ് കാണുന്നതെന്ന് വ്യക്തമാക്കി.
ശമ്പളത്തിന് മൂന്ന് മാസം കൂടി സർക്കാർ സഹായം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മൂന്നു വർഷമെങ്കിലും ഇരിക്കാനായാൽ വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുചക്ര വാഹനയാത്രക്കാരെ ബസിലേക്ക് തിരികെ എത്തിക്കുകയാണ് പ്രധാന പദ്ധതി.
കംപ്യൂട്ടറൈസേഷന് പ്രഥമ പരിഗണന നൽകുമെന്ന് പറഞ്ഞ അദ്ദേഹം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കില്ലെന്നും യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാടല്ല തനിക്കുള്ളതെന്നും പറഞ്ഞു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആർ.ടി.സി എം.ഡിയായി അധിക ചുമതലയാണ് നൽകിയിരിക്കുന്നത്.