ചെന്നൈ: തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ തുടങ്ങി ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ മാസം 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ.
ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം ചെയ്യാം. അതേസമയം ആട്ടോ-ടാക്‌സി സർവീസുകൾക്ക് അനുമതി ഉണ്ടാകില്ല. എന്നാൽ അത്യാവശ്യസർവീസുകൾക്ക് വാഹനങ്ങൾ നിരത്തിലിറക്കാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവ.
ചെന്നൈയിൽ മാത്രം 31,896 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കൽപേട്ട്-2882, തിരുവള്ളൂർ-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. തമിഴ്‌നാട്ടിൽ ഇതുവരെ 44,661 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 435 പേർ രോഗം ബാധിച്ച് മരിച്ചു. 24, 545 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി.
രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കണ്ടെയിൻമെന്റ് സോണുകളിലെ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.