india

ന്യൂഡൽഹി: അതിർത്തിയിൽ സംഭവിച്ചതെന്താണെന്ന് കേന്ദ്രം രാജ്യത്തോട് പറയണമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ പ്രകോപനം ഇന്ത്യ നിര്‍മിച്ച റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ മാത്രമാണെന്ന് കരുതുന്നില്ല. അതിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് സംശയിക്കുന്നതായും എ.കെ ആന്റണി കൂട്ടിച്ചേർത്തു. അതിര്‍ത്തിയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. 1975 നു ശേഷം ഇന്ത്യാ–ചൈന അതിര്‍ത്തിയില്‍ ഇരുവിഭാഗവും വെടിയുതിര്‍ത്തിട്ടില്ല.

ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം തന്ത്രപ്രധാനമായ ഇന്ത്യന്‍ മേഖലകളിലേക്ക് കടന്നുകയറിയതായിരുന്നു ഈ സംഘര്‍ഷത്തിന് കാരണം. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇരു സൈന്യവും പിന്മാറിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവൂ എന്നും അദ്ദേഹം പറഞ്ഞു.