dexamethasone

ലണ്ടന്‍: കൊവിഡ് രോഗം വിട്ടുമാറാൻ ഡെക്ക്‌സാമെത്താസോൺ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ദർ. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിയാണ് പരീക്ഷണം നടത്തിയത്. രോഗികളിൽ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ അറിയിക്കുന്നത്. 2,104 രോഗികളിലാണ് ഇതുവരെ മരുന്ന് പരീക്ഷിച്ചത്.

വായിലൂടെയോ ഐ.വി വഴിയോ ആണ് മരുന്ന് നല്‍കിയത്. തുടർന്ന് ഓക്‌സിജന്‍ നൽകുന്ന യന്ത്രങ്ങൾ ഉപയോഗിക്കുന്ന രോഗികളില്‍ 35 ശതമാനവും സപ്ലിമെന്റല്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്ന രോഗികളില്‍ 20 ശതമാനവും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

അതേസമയം, രോഗ തീവ്രത കുറവുള്ള രോഗികളില്‍ ഇത് ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം സ്വാഗതാര്‍ഹമായ ഫലമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ പീറ്റര്‍ ഹോര്‍ബി അറിയിച്ചു. മരുന്നിനായി രോഗമുക്തി നേടിയത് വ്യക്തമാണെന്നും ഡെക്ക്‌സാമെത്താസോൺ കൊവിഡ് ചികിത്സയുടെ പുതിയ മാനദണ്ഡമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നിന് ചിലവ് കുറവാണെന്നും ലോകമാകമാനമുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനായി സ്റ്റിറോയ്ഡ് മരുന്നായ ഡെക്ക്‌സാമെത്താസോൺ ഉപയോഗിക്കാമെന്നും പീറ്റര്‍ ഹോര്‍ബി കൂട്ടിച്ചേർത്തു. അധികം താമസിയാതെ തന്നെ മരുന്നുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ഗവേഷകർ അറിയിച്ചിട്ടുണ്ട്.