petrol

ന്യൂഡൽഹി: പെട്രോൾ വില തുടർച്ചയായ 12-ാം ദിവസവും വർദ്ധിപ്പിച്ചു. പെട്രോൾ 53 പൈസയും ഡീസൽ 60 പൈസയും കൂട്ടി. പെട്രോൾ ആറ് രൂപ 53 പൈസയും ഡീസൽ ആറ് രൂപ 68 പൈസയും ഇതോടെ കൂടി. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ‍പെട്രോളിന് 78 രൂപ ഏഴു പൈസയും ഡീസലിന് 72 രൂപ 46 പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. മാര്‍ച്ച് 16 മുതല്‍ ജൂണ്‍ ആറ് വരെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ദ്ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

ലോക്ക് ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്.