nepal

@ ഭരണഘടനാ ഭേഗദതി നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും പാസാക്കി

കാഠ്മണ്ഡു: ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ സ്വന്തമാക്കി നേപ്പാൾ ഭൂപടം പരിഷ്‌കരിക്കാനുള്ള 'രണ്ടാം ഭരണഘടനാ ഭേദഗതി" ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും ഏകകണ്ഠമായി അംഗീകാരം നൽകി. 59 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇനി പ്രസിഡന്റ് ഒപ്പിട്ടാൽ ഭേദഗതി ഭരണഘടനയുടെ ഭാഗമാകും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് നേപ്പാളിന്റെ നടപടി. അധോസഭയായ പ്രതിനിധി സഭ ശനിയാഴ്ച ബില്ല് അംഗീകരിച്ചിരുന്നു.

നേപ്പാളിൽ സാധാരണ ഒരു മാസത്തോളം നീണ്ട പ്രകിയയിലൂടെ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി പാസാക്കാനാകൂ. എന്നാൽ ഇത്തവണ, ജനവികാരം കണക്കിലെടുത്ത് ചില നടപടിക്രമങ്ങൾ ഉപേക്ഷിച്ചു എന്നാണ് നേപ്പാൾ സർക്കാർ വിശദീകരിക്കുന്നത്. തങ്ങളുടെ ഭൂമി ഇന്ത്യ കൈയടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമനടപടികൾ പൂർത്തിയായാലുടൻ ഇന്ത്യൻ പ്രദേശങ്ങൾ രേഖപ്പെടുത്തിയ ഭൂപടം നേപ്പാളിന്റെ ദേശീയതയുടെ ഭാഗമാകും. നിലവിൽ നേപ്പാൾ പാർലിമെന്റ് സെക്രട്ടേറിയറ്റ് പരിഷ്കരിച്ച ഭൂപടത്തിന്റെ പോസ്റ്ററുകളും മറ്റും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 1962-ൽ ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, ഇന്ത്യൻ സൈന്യം നിർണായകമേഖലകളായി കണക്കാക്കുന്നവാണ് ഉത്തരാഖണ്ഡിലെ ലിംപിയാധുര, കാലാപാനി എന്നീ മേഖലകൾ. പുതിയ ഭൂപടമനുസരിച്ച് ഇവ നേപ്പാൾ അതിർത്തിക്ക് അകത്താണ്. ഉത്തരാഖണ്ഡിലെ ധർചുലയേയും ലിപുലേഖിനെയും ബന്ധിപ്പിച്ച് ഇന്ത്യ 80 കി.മീറ്റർ റോഡ് നിർമ്മിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേയ് 8ന് ഈ റോഡ് ഉദ്ഘാടനം ചെയ്തു. എന്നാൽ റോഡ് തങ്ങളുടെ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ് നേപ്പാൾ പ്രതിഷേധിച്ചിരുന്നു.

അതിനിടെ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷം മൂർച്ഛിക്കുകയും 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തു. നേപ്പാൾ പൊലീസിന്റെ വെടിവയ്പിൽ ബിഹാർ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ കർഷകർ കൊല്ലപ്പെട്ടിരുന്നു.

 ചരിത്രപരമായ വസ്തുതകളോ, തെളിവോ ഇല്ലാത്ത കൃത്രിമമായ ഭൂപട വിപുലീകരണം അംഗീകരിക്കാനാകില്ല. അതിർത്തിപ്രദേശങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്.ഭൂപടവിപുലീകരണത്തിൽ നിന്ന് നേപ്പാൾ പിൻമാറണം. ഇന്ത്യയുടെ അതിർത്തിനിർണയങ്ങളെ മാനിക്കണം. - വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ  ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടേതാക്കിയാണ് നേപ്പാൾ ഭൂപടം പരിഷ്‌കരിച്ചത്

 372 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശമാണിത്.

മേയ് ആദ്യ വാരമാണ് ഇത്തരമൊരു ഭൂപടം നേപ്പാൾ മുന്നോട്ടുവച്ചത്