hc

കൊച്ചി: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ.എം.സി.സിക്ക് വേണ്ടി ഷഹീർ ആണ് ഹർജി നൽകിയത്.

കേരളത്തിന്‌ പുറത്ത് ഇത്തരം നിബന്ധനകൾ ഇല്ലെന്ന് ഹർജിക്കാരൻ പറയുന്നു. ഇതേ ആവശ്യം ഉന്നയിച്ച് റെജി താഴ്‌മൺ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണയിൽ ഉണ്ട്. എന്നാൽ പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

അതേസമയം പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ആരോഗ്യനിരീക്ഷണത്തിന് ശേഷം മാത്രമാണ് വന്ദേഭാരത് ദൗത്യം വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്നാണ് കേന്ദ്രം നൽകിയ മറുപടി. പക്ഷെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന ആവശ്യത്തിൽ കൃത്യമായ മറുപടി ഇതുവരെ കേന്ദ്രം നൽകിയിട്ടില്ല. പരിശോധനക്ക് സൗകര്യം ഇല്ലാത്ത രാജ്യങ്ങളായ സൗദി,കുവൈറ്റ്, ബഹ്റിൻ,ഒമാൻ എന്നീ രാജ്യങ്ങളിൽ കേരളം ഇടപെട്ട് ട്രൂ നാറ്റ് പരിശോധനാ കിറ്റ് ഏർപ്പെടുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പുതിയ വാഗ്ദാനം. എന്നാൽ ഇതിനായി വിമാനകമ്പനികളുടെയും എംബസിയുടെയും അനുവാദം വേണ്ടതുണ്ട്.