pm-modi

ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നടക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം മോദി സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥരും ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കും.

നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും.

ചൈന അതിർത്തിയിൽ ബുൾഡോസർ എത്തിച്ച് നിർമ്മാണപ്രവർത്തനം നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നലെ നടന്ന ഇന്ത്യ-ചൈന മേജർതല ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടർന്ന് ഇന്ന് മേജർ ജനറൽമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. അതിനിടെ പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മർദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല.