army

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഇരുപത്തിനാല് മണിക്കൂറുനിടെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷസേന എട്ട് ഭീകരരെ വധിച്ചു. ഷോപ്പിയാൻ സെക്ടറിൽ അ‌ഞ്ച് ഭീകരരേയും അവന്തിപ്പൊരയിൽ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്. ഇവിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഭീകരർ പള്ളിയിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് സൈന്യം ആരാധനാലയം വളയുകയും,​ കണ്ണീർവാതക പ്രയോഗത്തിലൂടെ തീവ്രവാദികളെ തുരത്തി പുറത്തിറക്കുകയുമായിരുന്നു. അനന്ദ്നാഗ് ജില്ലയിൽ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ ആരംഭിച്ചത്. സുരക്ഷ സേനയ്ക്കെതിരെ ഭീകരർ വെടിവച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി അവന്തിപുരയിലെ മീജ് പാൻപോറിൽ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.