pic

കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ​ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ കോടതിയിൽ വാദം തുടരുകയാണ്.

വിദേശത്ത് നിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നതെന്നും അ‌തേസമയം, പ്രവാസികളിൽ അ‌ത് 1.22 ശതമാനമാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അ‌തിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ സർക്കാർ കോടതിയെ അറിയിച്ചു.