postal

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പുകളിൽ 65 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ ഉദ്ധരിച്ച് ഒരു ദേശിയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രായമായവർക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്നത്.നിയമ മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്ത വോട്ടർമാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റൽ വോട്ടുകൾ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. ഇതിന് അർഹതയുള്ളവരെ വോട്ടർ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് 80 വയസിന് മേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സിൽ നിന്ന് 65 വയസാക്കി കുറയ്ക്കാനുള്ളതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം.