മുംബയ്: എ.ടി.എമ്മിൽ നിന്ന് 5000 രൂപയ്‌ക്ക് മുകളിൽ പണം പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദേശം. റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയാണ് പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് നിർദേശം പുറത്തറിഞ്ഞത് എന്നാണ് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എ.ടി.എം വഴി കൂടുതൽ പണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് സമിതിയുടെ നിർദേശം. അതേസമയം സമിതിയുടെ നിർദേശം അടങ്ങിയ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബാങ്ക്‌സ് അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് വി.ജി കണ്ണൻ അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബർ 22ന് റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2008ലും 2012ലും നിശ്ചിത എണ്ണം പിൻവലിക്കലുകൾക്കു ശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എ.ടി.എമ്മുകൾ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിർദേശത്തിന് പിന്നിൽ. ഓരോതവണ 5000 രൂപയ്ക്കുമുകളിൽ പണം പിൻവലിക്കുമ്പോഴും ഉപഭോക്താവിൽ നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.