pic

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം കെ.എം.എം.എലിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കെ.എം.എം.എല്ലിന് അനുകൂലമായി കോടതി വിധിച്ചത്. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെ.എം.എം.എൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. തോട്ടപ്പള്ളി സ്വദേശി എം.എച്ച് വിജയൻ ആണ് ഹർജിക്കാരൻ. പൊഴിമുഖത്ത് നിന്ന് കൊണ്ടുപോകുന്ന മണൽ കെ.എം.എം.എൽ പരിസരത്ത് സൂക്ഷിക്കണം എന്ന് കോടതി നിർദ്ദേശിച്ചു.

കൊണ്ടുപോകുന്ന മണലിന് കെ.എം.എം.എൽ കണക്ക് സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നടപടികളുടെ ഭാഗമായാണ് തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം നിറുത്തിവയ്ക്കാൻ കെ.എം.എം.എലിനോട് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.