ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഏതു നീക്കത്തിനു തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. ഒന്നിച്ച് ഏതു മേഖലയിലേക്കും നീങ്ങാൻ ഇന്ത്യ സജ്ജമാണ്. ഭൂമിയിലും ആകാശത്തും ജലത്തിലും ഇന്ത്യയെ സംരക്ഷിക്കാൻ സേന സജ്ജമായിക്കഴിഞ്ഞു. സൈന്യത്തിന് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നും ഇന്ത്യാ-ചൈന പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ മോദി പറഞ്ഞു.
ഇന്ത്യയെ കണ്ണുവച്ചവരെ പാഠം പഠിപ്പിച്ചു. ഈ ശേഷിയുള്ള സേനയെ നേരിടാൻ എതിരാളികൾ മടിക്കും. ചൈനീസ് അതിർത്തിയിൽ നേരത്തെ വലിയ ശ്രദ്ധ ഇല്ലായിരുന്നു. ഇന്നവിടെ ഇന്ത്യൻ സേന വലിയ ശ്രദ്ധ കാട്ടുന്നു. ഇന്ത്യൻ മണ്ണ് ആർക്കും വിട്ടു കൊടുക്കില്ല, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കൈയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ ഒരു സൈനിക പോസ്റ്റിൽ പോലും അവർ അധീശത്വം സ്ഥാപിച്ചിട്ടുമില്ല. ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നൽകിയതായി മോദി വ്യക്തമാക്കി.
അതേസമയം അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു. സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവർ പറഞ്ഞു.