china

ന്യൂഡൽഹി: ചൈന നടത്തുന്ന വെല്ലുവിളിയെ അതിന്റേതായ രീതിയിൽ മറുപടി നൽകാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ചൈന അതിർത്തിയിൽ സൈന്യത്തെ അണിനിരത്തി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഇന്ത്യയും പടയൊരുക്കി സജ്ജമാവുകയാണ്.

പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ പൂർണ്ണ സജ്ജമായി. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും.

കിഴക്കൻ ലഡാക്കിൽ പതിനായിരത്തോളം സൈനികരെ വിന്യസിച്ചാണ് ചൈനീസ് പ്രകോപനം. ഇതിൽ പകച്ച് പോയിട്ടില്ല എന്ന് തെളിയിക്കും വിധമാണ് ഇന്ത്യ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. നിരവധി പോർ വിമാനങ്ങളും, ട്രാൻസ്‌പോർട്ട് വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും എത്തിച്ചിരിക്കുകയാണ്.


ഭൂമിശാസ്ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്ക്കാണ്. സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാർ തുടങ്ങിയവയ്ക്ക് ഇന്ത്യൻ ബേസുകളിൽ നിന്ന് സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ സാധിക്കും. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റുകളും വിന്യസിച്ച് കഴിഞ്ഞു. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും തയ്യാറാണ്.