ജനീവ: ലോകം കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ ഗെബ്രിയേസസ് പറഞ്ഞു.
കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകൾ കൊവിഡ് ബാധിതരാവുകയും 4,53,834 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. യു.എസിനെ കൂടാതെ കൂടുതൽ പുതിയ കൊവിഡ് ബാധിതർ വരുന്നത് സൗത്ത് ഏഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമാണ്.
കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.