bus

ഇൻ ടു ദി വൈൽഡ് എന്ന സിനിമയിലൂടെ പേരുകേട്ട ഫെയർ ബാങ്ക് 142 ബസിനെ അലാസ്ക ആർമി നീക്കം ചെയ്തു. അലാസ്കയിലെ ദുർഘടമായ മലനിരകളിലൂടെ ഈ ബസ് അന്വേഷിച്ച് നിരവധി സാഹസിക യാത്രികരാണ് എത്തിയിരുന്നത്. യാത്രക്കിടയിൽ ചിലർ മരണപ്പെട്ടു. നിരവധി പേർ അപകടത്തിൽപെട്ടു. ഒടുവിൽ 'മരണത്തിലേക്കുള്ള ബസ്' ഇവിടെ നിന്ന് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. യുഎസ് ആർമി ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ബസ് എയർലിഫ്റ്റ് ചെയ്ത് നീക്കം ചെയ്തത്. എങ്ങോട്ടേക്കാണ് ബസ് മാറ്റിയതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.


ക്രിസ്റ്റഫർ മെക്കാൻഡിൽസ് എന്ന ചെറുപ്പക്കാരനിലൂടെയാണ് അലാസ്കയിലെ 142 എന്നെഴുതിയ ഉപേക്ഷിക്കപ്പെട്ട ബസ് ലോകം അറിഞ്ഞു തുടങ്ങുന്നത്. അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ ക്രിസ് എന്ന സാഹസിക യാത്രികൻ താമസിക്കാൻ കണ്ടെത്തിയ ബസ്സായിരുന്നു ഇത്. ട്രക്കിങ്ങിനിടയിൽ ഒറ്റപ്പെട്ടുപോയ ക്രിസ് പട്ടിണിമൂലമാണ് 24ാം വയസ്സിൽ മരണപ്പെടുന്നത്. ഈ ബസ്സിനുള്ളിലായിരുന്നു ക്രിസിന്റെ മരണം. അദ്ദേഹത്തിന്റെ മൃതശരീരം പിന്നീട് ബസ്സിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ തന്റെ യാത്രാ വിവരണങ്ങളും പട്ടിണിയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ക്രിസ് കുറിച്ചുവച്ചിരുന്നു. 114 ദിവസത്തോളമാണ് ക്രിസ് ബസ്സിൽ താമസിച്ചത്. ക്രിസ് മരണപ്പെട്ട് നാല് വർഷത്തിന് ശേഷമാണ് ഇൻ ടു ദി വൈൽഡ് എന്ന പേരിൽ അദ്ദേഹത്തിന്റെ കുറിപ്പുകൾ പുസ്തകമായി പുറത്തിറങ്ങുന്നത്. പിന്നീട് 2007 ൽ സംവിധായകൻ ഷോൺ പെൻ അതേ പേരിൽ പുസ്തകത്തെ ആധാരമാക്കി സിനിമയെടുത്തു. ഇതോടെ ക്രിസ്റ്റഫർ മെക്കൻഡിൽസും അലാസ്കയിലെ ഉപേക്ഷിക്കപ്പെട്ട ബസ്സും ലോകപ്രശസ്തമായി.


സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേരാണ് ക്രിസ്റ്റഫറിന്റെ വഴികൾ പിന്തുടർന്ന് അലാസ്കയിലെ ബസ് തേടിയെത്തിയത്. സാഹസികമാണ് അവിടേക്കുള്ള യാത്ര. ടെക്ലാനിക്ക നദി കടന്ന് വേണം യാത്ര. കഴിഞ്ഞ വർഷം ട്രക്കിങ്ങിനിടെ ഒരു യുവതി നദിയിൽ വീണ് മരിച്ചിരുന്നു. ഇതിന് മുമ്പും ഇവിടെ മരണങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും കാട്ടിൽ ഒറ്റപ്പെട്ട് പോകുകയും ചെയ്തു. ഇതുവരെ 142 ഓളം രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ നടത്തേണ്ടി വന്നത്. ഇതോടെയാണ് ബസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.


1993 ൽ ക്രിസ്സിന്റെ കുറിപ്പുകൾ പുസ്തകമാക്കിയ ജോൺ ക്രാക്കുവർ പറയുന്നത് ഇങ്ങനെയാണ്, "ആദ്യമായി ആ ബസ് കാണുമ്പോൾ അതിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല. ഉപേക്ഷിക്കപ്പെട്ട ദേവാലയം പോലെയായിരുന്നു അത്. എന്നാൽ പിന്നീട് ബസ്സിനെ കുറിച്ച് അറിഞ്ഞു വന്ന പലരും അത് നശിപ്പിച്ചു. ബസ് അതുപോലെ ഇന്നും സംരക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ജോൺ പറയുന്നു