plus-two-boy

ന്യൂഡൽഹി: 'പട്ടിണിയിൽ നിന്ന് രക്ഷനേടാൻ വേറെ മാർഗമില്ല. ഉമ്മക്ക് മരുന്ന് വാങ്ങണം, സഹോദരങ്ങളെ പഠിപ്പിക്കണം, വീട്ടിലെ പട്ടിണി മാറ്റണം. ഇതിനെല്ലാം ഈ ഒരു വഴിയേ മാർമുള്ളൂ. എരിയുന്ന ചിതയേക്കാൾ ചൂടുണ്ടായിരുന്നു ചാന്ദ് മുഹമ്മദെന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ വാക്കുകൾക്ക്. വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂർ സ്വദേശിയായ ഈ 20കാരൻ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഡൽഹിയിലെ ശ്മശാനങ്ങളിലൊന്നിലാണ് ജോലി ചെയ്യുന്നത്. ‘ദാരിദ്യം മൂലമാണ് ഞാൻ ഈ വഴി സ്വീകരിച്ചത്. എനിക്കറിയാം, ഇത് അപകടമാണെന്ന്. വൈറസ്ബാധയേൽക്കാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. പക്ഷേ, എനിക്കീ ജോലി വേണം’ -ചാന്ദ് പറയുന്നു. മാതാപിതാക്കളും നാല് സഹോദരങ്ങളുമടക്കം ഏഴുപേരടങ്ങുന്നതാണ് ചാന്ദിന്റെ കുടുംബം. മൂത്ത സഹോദരന് കൃഷ്ണനഗർ മാർക്കറ്റിലെ ഒരു കടയിൽ ജോലി ഉണ്ടായിരുന്നു. ലോക്ഡൗണിൽ അത് നഷ്ടമായതോടെയാണ് കുടുംബം ദാരിദ്രയത്തിലായത്. ചാന്ദിനും മൂത്ത സഹോദരനും വല്ലപ്പോഴും എന്തെങ്കിലും കൂലിപ്പണി ലഭിക്കും. ഇതിൽനിന്നു കിട്ടുന്ന പണം കൊണ്ടാണ് ജീവിച്ചിരുന്നത്. മിക്ക ദിവസവും ഒരുനേരത്തെ ഭക്ഷണം മാത്രമേ തയാറാക്കുമായിരുന്നുള്ളൂ. തൈറോയ്ഡ് രോഗിയായ ഉമ്മക്ക് മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് ചാന്ദ് ഈ ജോലി തെരഞ്ഞെടുത്തത്. ഇളയ മൂന്ന് സഹോദരിമാർ പഠിക്കുകയാണ്. അതിന്റെ ചെലവുകളുമുണ്ട്. ഒരാഴ്ച മുമ്പാണ് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചാന്ദിന് ജോലി ലഭിക്കുന്നത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനും സംസ്കരിക്കാനും സഹായിക്കുകയാണ് ചെയ്യേണ്ടത്. നിത്യവും രണ്ടോ മൂന്നോ മൃതദേഹങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയാണ് ജോലി സമയം. മാസം 17,000 രൂപയാണ് വേതനം. ഈ ചൂടത്ത് പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നതിന്റെ വിഷമവും ചാന്ദ് വിവരിക്കുന്നു. ‘നല്ല ഭാരമാണതിന്. ധരിച്ചുകഴിഞ്ഞാൽ സ്വതന്ത്രമായി ചലിക്കാനും കഴിയില്ല. ശ്വസിക്കാനും ബുദ്ധിമുട്ടാണ്. ജോലി കഴിയുമ്പോൾ വിയർത്തുകുളിക്കും. പക്ഷേ, സുരക്ഷ പ്രധാനമായതിനാൽ ധരിക്കാതെയും വയ്യ’- ചാന്ദ് പറയുന്നു. ‘വീട്ടിലെല്ലാവർക്കും ആശങ്കയുണ്ട്. ഞാൻ എല്ലാ മുൻകരുതലും എടുക്കുന്നുണ്ട്. വീട്ടിലെത്തിയാൽ ഉടൻ കുളിക്കും. കുടുംബാംഗങ്ങളിൽ നിന്നും അകലം പാലിച്ചാണ് നടപ്പ് ' - ചാന്ദ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കാരണം പലപ്പോളും ചാന്ദിന്റെ പഠനം മുടങ്ങിയിരുന്നു. പ്ലസ് ടുവിന് ശേഷം മെഡിസിന് ചേരണമെന്നാണ് ആഗ്രഹം. 'വീട്ടിൽ നിന്നിറങ്ങും മുമ്പ് ഞാൻ നമസ്കരിക്കും. ദൈവത്തിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. അദ്ദേഹം എന്നെ സംരക്ഷിക്കും' - ചാന്ദ് പറഞ്ഞു നിറുത്തി.