തൃശൂർ: ഡി.വൈ.എഫ്.ഐ ആദ്യ ജില്ലാ സെക്രട്ടറിയും, സി.പി.ഐ.എം നേതാവുമായ കെ.വി പീതാംബരൻ അന്തരിച്ചു. ഇന്നലെ രാത്രി 1130ഓടെയായിരുന്നു അന്ത്യം.കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
നാട്ടിക കാഞ്ഞിരപ്പറമ്പിൽ വേലായുധൻ–കൗസല്യ ദമ്പതികളുടെ മകനാണ്പീതാംബരൻ. ബീഡിത്തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്. കെ.എസ്.വൈ.എഫ് ബ്ലോക്ക് സെക്രട്ടറിയായിരിക്കെ 1980ൽ ഡി.വൈ.എഫ്.ഐ രൂപീകരണത്തോടെ ആദ്യ ജില്ലാ സെക്രട്ടറിയായി. 1967ൽ 17–-ാം വയസ്സിൽ പാർട്ടി അംഗത്വത്തിലെത്തി. 12 വർഷം ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഒമ്പതുവർഷം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും, കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.1989ൽ- റഷ്യ- സന്ദർശിച്ച യുവജനസംഘത്തിന്റെ തലവനായിരുന്നു. 1982ലെ കലക്ടറേറ്റ് മാർച്ചിലും, 1972ലെ കേരള ബന്ദിലും കയ്പമംഗലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി.
ജില്ലാപഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പാർലമെന്ററി രംഗത്തും മികവു തെളിയിച്ചു. ബീഡി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ,ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സംഘടനകളുടെ ജില്ലാ ട്രഷറർ, 25വർഷം ട്രിച്ചൂർ കോട്ടൺ മിൽ ലേബർ യൂണിയൻ സെക്രട്ടറി, ടെക്‌സ്‌റ്റൈൽ കോർപറേഷൻ ഭരണസമിതി അംഗം തുടങ്ങി തൊഴിലാളി യൂണിയൻ രംഗത്തെയും മികവുറ്റ നേതാവായിരുന്നു.
നാട്ടിക യുഗഭാവന കലാകേന്ദ്രം, വിശ്വദർശന ലൈബ്രറി എന്നിവയുടെ സ്ഥാപകരിൽ പ്രമുഖനും ഭാരവാഹിയുമായിരുന്ന അദ്ദേഹം മറ്റ് നിരവധി സാംസ്കാരിക സംഘടനകളുടേയും ഭാരവാഹിയായിരുന്നു. വോളിബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ്- അസോസിയേഷൻ വൈസ് ചെയർമാൻ, തൃപ്രയാർ നാടകോത്സവം, ജലോത്സവം, സംഘാടകസമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
നാട്ടിക ഫർക്ക സഹ. റൂറൽ ബാങ്ക് റിട്ട. ജീവനക്കാരി സരസുവാണ് ഭാര്യ. മക്കൾ: ഗായത്രി (സെക്രട്ടറി, തൃശൂർ ജില്ലാ എൻ.ആർ.ഐ സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്ക്), അശ്വതി(നഴ്‌സ്, കൊടുങ്ങല്ലൂർ താലൂക്കാശുപത്രി), ആരതി(ബി.ആർ.സി, കയ്പമംഗലം). മരുമക്കൾ: സുനിൽരാജ് (ഗൾഫ്), ശരത് (കേരള പൊലീസ്, വടക്കേകര സ്‌റ്റേഷൻ), ശ്രീനാഥ് (ഗൾഫ്).സഹോദരങ്ങൾ: രമണി, കമല.