trump

വാഷിംഗ്ടൺ: അമേരിക്കയുൾപ്പടെയുള്ള ലോകരാജ്യങ്ങളുടെ അടിത്തറയിളക്കിയ കൊവിഡ് മഹാമാരിക്ക് പിന്നിൽ ചൈനയാണെന്ന ആരോപണം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ലോകത്ത് നാലര ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയെ ‘കുംഗ്ഫ്ലു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ചൈനീസ് നഗരമായ വുഹാനിൽ നിന്നും ഉത്ഭവിച്ച മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് യു.എസ് ചൈനയ്ക്കെതിരെ നിരവധി തവണ രംഗത്തുവന്നിരുന്നു.

‘ഞാൻ അതിനെ കുംഗ്ഫ്ലുവെന്ന് വിളിക്കും. 19 വ്യത്യസ്ത നാമങ്ങൾ അതിന് നൽകാൻ സാധിക്കും. ചിലർ അതിനെ വൈറസെന്ന് വിളിക്കുന്നു. ചിലർ അതിനെ ഫ്ലു (പകർച്ചപ്പനി) എന്നാണ് വിളിക്കുന്നത്. എന്ത് മാറ്റമാണുള്ളത്. എനിക്ക് തോന്നുന്നത് നമുക്ക് 19 മുതൽ 20 പേരുകളുണ്ടെന്നാണ്’ ശനിയാഴ്ച ഒക്ലഹോമയിലെ ടുൽസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു. ഇതിന് മുമ്പും ചൈനയെ ലക്ഷ്യം വച്ച്, വൈറസിനെ ട്രംപ് വുഹാൻ വൈറസ് എന്ന് വിളിച്ചിരുന്നു. കൈകാലുകൾ മാത്രം ഉപയോഗിച്ച് പോരാടുന്ന ചൈനീസ് ആയോധന കലയാണ് കുംഗ്ഫു. ഇതിനോട് സാമ്യപ്പെടുത്തിയാണ് കൊവിഡിനെ ട്രംപ് കുംഗ്ഫ്ലു എന്ന് വിളിച്ചത്.