old-lady

മുംബയ്: 1980ൽ മദ്ധ്യപ്രദേശ് സ്വദേശിയായ ട്രെക്ക് ഡ്രൈവർ യാത്രയ്ക്കിടെ ഒരു കാഴ്ചകണ്ടു.

തേനീച്ചക്കുത്തേറ്റ് അവശയായ സ്ത്രീ വഴിയരികിൽ കിടക്കുന്നു. പേര് പഞ്ചുഭായി.

വഴിതെറ്റി അലയുന്ന മാനസിക നില തെറ്റിയ ആ സ്ത്രീയെ തെരുവിൽ ഉപേക്ഷിക്കാതെ, അച്ഛൻ വീട്ടിലേക്ക് കൊണ്ടു വന്നതായി മകൻ ഇസ്രാൻ ഖാൻ ഒാർക്കുന്നു.

''ആന്റിയെ അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഞാൻ വളരെ കുഞ്ഞായിരുന്നു. അവർ ഇക്കാലം വരെ ഞങ്ങൾക്കൊപ്പമാണ് ജീവിച്ചത്. ആന്റി എന്നാണ് ഞങ്ങൾ അവരെ വിളിച്ചത്. അവർക്ക് മാനസികമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മറാഠിയിലാണ് സംസാരിച്ചിരുന്നത്. അത് ഞങ്ങൾക്ക് മനസ്സിലായതുമില്ല. പലപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു മറുപടിയും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

''അങ്ങനെയിരിക്കെ ആന്റിയുടെ കുടുംബത്തെ കണ്ടെത്താനായി അവരെ കുറിച്ച് ഞാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. പക്ഷേ നിരാശയായിരുന്നു ഫലം. ഖൻജ്മ നഗർ എന്ന ഒരു സ്ഥലപേര് അവർ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്‌തെങ്കിലും അത് എവിടെയാണെന്ന് കണ്ടുപിടിക്കാനായില്ല. കഴിഞ്ഞ മെയ് നാലിന് വീണ്ടും കുടുംബത്തെക്കുറിച്ച് പഞ്ചുഭായിയോട് സംസാരിച്ചിരിക്കുമ്പോൾ പർസാപൂർ എന്നൊരു സ്ഥലത്തിന്റെ പേര് പറഞ്ഞു. അതേക്കുറിച്ച് ഗൂഗിളിൽ നോക്കിയപ്പോൾ മഹാരാഷ്ട്രയിൽ അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് പർസാപൂരിൽ കട നടത്തുന്ന ഒരു സുഹൃത്തുമായി ബന്ധപ്പെട്ടു.

പിന്നാലെ മെയ് 7ന് പഞ്ചുഭായിയുടെ ഒരു വീഡിയോ എടുത്ത് അയാൾക്ക് അയച്ചുകൊടുത്തു. അവരത് ആ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. അന്ന് രാത്രിയോടെ തന്നെ എനിക്കൊരു ഫോൺ വന്നു. അഭിഷേക് എന്നൊരാളാണ് വിളിച്ചത്. ആന്റിയെ അവരുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു എന്നു പറഞ്ഞു." ഇസ്രാൻ പറയുന്നു.

പഞ്ചുഭായിയുടെ കൊച്ചുമകനായ പൃഥ്വി ഭയ്യലാൽ ഷിൻഗാനെയാണ് അവരെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പഞ്ചുഭായിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കിയെങ്കിലും ലോക്ക്ഡൗൺ അതിന് തടസമായി. തുടർന്ന് ജൂൺ 17 നാണ് ഇസ്രാൻ ഖാൻ, വൃദ്ധയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയത്. മൂന്ന് വർഷം മുമ്പ് അവരുടെ മകൻ മരിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശിയെ ചികിത്സയ്ക്കായാണ് നാഗ്പൂരിൽ കൊണ്ടുപോയതെന്ന് കൊച്ചുമകൻ പറയുന്നു. എന്നാൽ ഒരു ദിവസം അവിടെ നിന്ന് കാണാതാകുകയായിരുന്നു. അന്ന് അച്ഛനായിരുന്നു മുത്തശ്ശിയുടെ കൂടെയുണ്ടായിരുന്നത്. അന്നുമുതൽ മുത്തശ്ശിക്കായി തന്റെ അച്ഛൻ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നുവെന്നും 2017 ലാണ് മരണപ്പെട്ടതെന്നും കൊച്ചുമകൻ പൃഥ്വി പറഞ്ഞു.