കൊച്ചി: ജസ്റ്റിസ് സുനിൽതോമസ് അടക്കം 26 ജീവനക്കാർ ക്വാറന്റൈനിൽ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടച്ചിടേണ്ടെന്ന് തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും അധികൃതർ പറഞ്ഞു. ഭരണ നിർവഹണ സമിതി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ എന്നിവരുൾപ്പെടെയുള്ളവർ നടത്തിയ അടിയന്തര യോഗത്തിലാണ് ഹൈക്കോടതി അടയ്ക്കേണ്ടെന്ന തീരുമാനം എടുത്തത്.
കൊവിഡ് സ്ഥിരീകരിച്ച ഒരു പൊലീസുകാരൻ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേർന്നത്. നേരത്തെ ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന്‍ കത്ത് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിനായിരുന്നു കത്ത് നല്‍കിയത്. ഈ കത്തും ചര്‍ച്ചയില്‍ പരിഗണിച്ചു. കേസ് മൊത്തത്തില്‍ പരിഗണിക്കാതിരിക്കുന്ന സാഹചര്യമില്ല. പകരം കേസുകളുടെ എണ്ണം കുറയ്ക്കും. അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിർബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തിൽ കേസുകൾ മാറ്റിവയ്ക്കും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും ചർച്ചയിൽ പരിഗണിച്ചിരുന്നു. ഇതോടെയാണ് പൂർണമായി അടച്ചിടേണ്ടതില്ലെന്ന് തീരുമാനിച്ചത്.