തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആട്ടോഡ്രൈവർക്ക് രോഗം ബാധിച്ചതെവിടെ നിന്ന് അറിയാത്തത് ആശങ്ക ഉയർത്തുന്നു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച നാലുപേർക്കാണ് തലസ്ഥാനത്ത് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാവാത്തത്. അതേസമയം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടേത് പട്ടിക വിപുലമായ സമ്പർക്കപട്ടികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങൾ ജൂൺ 20 മുതൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ നാളെ മുതൽ സ്രവ പരിശോധന ആരംഭിക്കും..
ആറ്റുകാൽ പ്രദേശത്തു മൂന്ന് ടീമുകളായി 60 വീടുകൾ സന്ദർശിച്ചു. പൊലീസിന്റെ സഹകരണത്തോടെ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹാളിൽ തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാലയിൽ ആരോഗ്യ പ്രവർത്തകർ അഞ്ച് ടീമുകളിലായി 140 വീടുകൾ സന്ദർശിച്ചു. എന്നാൽ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനായിട്ടില്ല. മണക്കാട് പ്രദേശത്ത് അണുനശീകരണം നടത്തി.
മണക്കാട്ടെ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള അനാവശ്യ സന്ദർശനങ്ങളും ഒഴിവാക്കണം.
രോഗികൾക്കൊപ്പം സഹായിയായി ഒരാളെ മാത്രമെ അനുവദിക്കൂ. ഇതിന് ആശുപത്രി അധികൃതർ നടപടി സ്വീകരിക്കണം. ഒ.പി ഉൾപ്പെടെ മറ്റിടങ്ങളിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പാക്കുകയും വേണം. എല്ലാ പൊതുഇടങ്ങളിലും 'ബ്രേക്ക് ദ ചെയിൻ' മാർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കൈ കഴുകുന്നതിനുള്ള സംവിധാനം പ്രവേശന കവാടത്തിനരികെ സ്ഥാപിച്ച് പരിപാലിക്കണമെന്നും അറിയിപ്പ് നല്‍കി.
ജില്ലയിൽ പ്രവർത്തിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക് ഇൻസിഡന്റ്സ് കമാൻഡർമാരും പൊലീസും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് താക്കീത് നല്‍കും. ആവർത്തിക്കുകയാണെങ്കിൽ സ്ഥാപനം അടച്ചിടുവാൻ വേണ്ട നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അധികാരികൾ അല്ലെങ്കിൽ ഇൻസിഡന്റ് കമാൻഡർമാർ സ്വീകരിക്കണം. കാട്ടാക്കട പഞ്ചായത്തിലെ 21 വാർഡുകളിലായി 1,444 വീടുകൾ സന്ദർശനം നടത്തി. രോഗ ലക്ഷണം കണ്ടത്തിയ ഒരാളെ പരിശോധനക്കായി റഫർചെയ്തു. ഇവിടെ നിന്നും അയച്ച 111 സാമ്പിൾ ഫലം നെഗറ്റീവാണ്.