കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതർ 1912 മാർച്ച് 29നാണ് ജനിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തിൽ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പൻ,സ്ത്രീഹൃദയം,ഒരാൾകൂടി കള്ളനായി, മുതലാളി, വിരുതൻ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ പാപ്പുക്കുട്ടി ഭാഗവതർ അഭിനയിച്ചിട്ടുണ്ട്. 95-ാം വയസിൽ പാപ്പുക്കുട്ടി ഭാഗവതർ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ 'എന്റടുക്കെ വന്നടുക്കും' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പവും നാടകവേദികളിൽ പാപ്പുക്കുട്ടി ഭാഗവതർ പ്രവർത്തിച്ചിരുന്നു.