കൊച്ചി: കൊവിഡിനിടയിൽ ജനങ്ങളുടെ ആശങ്ക കൂട്ടി ഇന്ധനവില. രാജ്യത്ത് ഇന്നും പെട്രോൾ,ഡീസൽ വില കൂടി. ഡീസൽ ലിറ്ററിന് 52 പൈസയും, പെട്രോൾ 19 പൈസയുമാണ് കൂടിയത്. തുടർച്ചയായ പതിനേഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് 8. 52 രൂപയും, ഡീസലിന് 9. 50 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80.02 രൂപയും, ഡീസലിന് 75.17 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില.വിലവർദ്ധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധനം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നത് പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാക്കുമെന്നു കരുതി ജനങ്ങൾ സന്തോഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി വില ഉയരുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് വിലവർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.