paper

കൊച്ചി: ഇന്ത്യ-ചൈന സംഘർഷത്തിൽ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ഒരുങ്ങുന്ന ഉത്പന്നങ്ങളുടെ പട്ടികയില്‍ പേപ്പറും. ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന പേപ്പറുകളുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.പ്രിന്റിങ് മേഖലയെ കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു. പേപ്പര്‍ കുറവ് മൂലം മിക്ക പ്രിന്റിങ് പ്രസുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയിരുന്നു.

ഏപ്രിലില്‍ പേപ്പര്‍ ഇറക്കുമതി 30 ശതമാനം ഇടിഞ്ഞിരുന്നു.ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. രാസ വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ എന്നിവയുടെ ഇറക്കുമതിയെയും സംഘര്‍ഷം ബാധിച്ചേക്കും. ഈ ഉത്പന്നങ്ങള്‍ക്കും തീരുവ ഉയര്‍ത്തും എന്നാണ് സൂചന.

2020 സാമ്പത്തിക വര്‍ഷത്തോടെ ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള പേപ്പര്‍ ഇറക്കുമതിയ്ക്കുള്‍പ്പെടെ ഇനി ചെലവേറും. അത്യാവശ്യ സാധനങ്ങള്‍ക്ക് ഒഴികെ എല്ലാത്തിനും തീരുവ ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ഇന്ത്യ ചൈന സംഘര്‍ഷത്തിനു മുമ്പ് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയിരുന്നു. ഇതിന് ആര്‍സിഇപി വ്യാപാര കരാറില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ നിരീക്ഷിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തും.