പട്ന: ബിഹാറിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) നിന്ന് അഞ്ച് എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ ചേർന്നു. രാധാചരൺ സിങ്, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, മുഹമ്മദ് കുമാർ ആലം, രൺവിജയ് കുമാർ സിങ് എന്നിവരാണ് ജെ.ഡി.യുവിൽ ചേർന്നത്.
എട്ട് എം.എൽ.എമാരാണ് ആർ.ജെ.ഡിക്ക് ഉണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേർ കൂറുമാറിയതോടെ ആർ.ജെ.ഡി അംഗബലം മൂന്നായി. ഒക്ടോബർ, നവംബർ മാസത്തിൽ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതാണ്. പാർട്ടിയിലെ മുതിർന്ന നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിങ് ആ സ്ഥാനം രാജിവക്കുകയും ചെയ്തു.
പാർട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നിൽ രണ്ട് ഭാഗവും ജെ.ഡി.യുവിൽ ചേർന്നതിനാൽ ഇവർക്ക് അയോഗ്യത നിയമം ബാധകമാകില്ല. 75 അംഗ ബിഹാർ നിയമസഭയിൽ 29 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആർ.ജെ.ഡിയിൽ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെ.ഡി.യുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്.
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ പാർട്ടിയിലെ കൊഴിഞ്ഞുപോക്കടക്കം നിരവധി പ്രതിസന്ധികളിൽ വലയുകയാണ് ആർ.ജെ.ഡി. സഖ്യ കക്ഷികളുമായുള്ള ചർച്ചകളും വഴിമുട്ടി നിൽക്കുകയാണ്. ലാലുപ്രസാദിന്റെ മക്കളും പാർട്ടി നേതാക്കളുമായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് പരിഹാരമായിട്ടില്ല. പാർട്ടിയിൽ ബദൽ ശബ്ദവും ഉയരുന്നുണ്ട്.