chpak

ടെൽ അവിവ്: ചൈനയുടെ നേതൃത്വത്തിലുള‌ള പാകിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പിലാക്കുന്ന 'ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി' വലിയ അബദ്ധവും പരാജയവുമായിരിക്കുമെന്ന് വിദഗ്ധ അഭിപ്രായം. പാകിസ്ഥാനിലെ വിവിധയിടങ്ങളിലായി നടക്കുന്ന 46 ബില്യൺ ഡോളർ മതിപ്പുള‌ള അടിസ്ഥാന വികസന പദ്ധതികൾ പൂർത്തിയാക്കാൻ 87 ബില്യൺ ഡോളറാണ് നിലവിലെ കണക്കിൽ വേണ്ടിവരികയെന്ന് 'ദി ജറുസലേം പോസ്‌റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, ഊർജ്ജമേഖല വികസനത്തിനും, പ്രത്യേക സാമ്പത്തിക മേഖലകൾക്കായും, പരിഷ്‌കരിച്ച ഗതാഗത സമ്പ്രദായം നടപ്പാക്കാനുമാണ് സാമ്പത്തിക ഇടനാഴി വഴി ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങളുടെ പദ്ധതികളിൽ ആരും പണംമുടക്കാൻ തയ്യാറാകില്ലെന്നാണ് ജറുസലേം പോസ്റ്റ് വ്യക്തമാക്കുന്നു. ഇവയിൽ നിന്ന് സാമ്പത്തിക ലാഭം ലഭിക്കാത്തതിനാലാണിത്.

സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളുടെ തുക ഏകദേശം 80 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 90 ശതമാനവും തിരികെ അടക്കേണ്ടി വരിക പാകിസ്ഥാനുള‌ള ദേശീയ കടമായിട്ടായിരിക്കും. ഇത് ചൈനക്ക് പാകിസ്ഥാനുമേൽ അധീശത്വം ഉണ്ടാക്കാൻ ഇടയാക്കും.

പാക് അധിനിവേശ കശ്‌മീരിലും അക്‌സൈചിന്നിലും ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അന്താരാഷ്ട്ര നിയമപ്രകാരം ചൈനക്ക് കഴിയില്ല എന്ന നിയമപ്രശ്നം ചൈനയ്ക്കു മുന്നിലുണ്ട്. ഇന്ത്യയുടെ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ അനുവദിക്കില്ലെന്ന് ലഡാക്ക് വിഷയ സമയത്ത് ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തിൽ നിലവിലെ ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പരാജയമാകാൻ കാരണങ്ങൾ പലതാണെന്ന് ജറുസലേം പോസ്‌റ്റ് റിപ്പോർട്ട് ചെയ്യുന്നു.