മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യത്തിനു നേരെ ചൈനീസ് പട്ടാളം നടത്തിയ അതിക്രമത്തിൽ ചൈനയെ അപലപിച്ച് ഒരുവാക്ക് പോലും മുഖ്യമന്ത്രിയോ പാർട്ടിയോ സംസാരിക്കാത്തത് അത്യന്തം ഖേദകരമാണെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പട്ടാളക്കാർക്ക് രക്തദാനം സംഘടിപ്പിച്ച വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുത്ത കാലത്ത് നിന്നും മുഖ്യമന്ത്രിയോ പാർട്ടിയോ അൽപം പോലും പിന്നോട്ടു പോയിട്ടില്ലെന്നും ചെന്നിത്തല വിമർശിക്കുന്നു..
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
പ്രിയ മുഖ്യമന്ത്രി,
ജൂൺ 15ന് രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറ്റം നടത്തിയ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവം നമ്മെയാകെ ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണല്ലോ? ഇന്ത്യൻ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വവും രാജ്യത്ത് വലിയൊരു വൈകാരിക വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം മുഴുവനും ഒറ്റക്കെട്ടായി നിന്ന് ഈ ആക്രമണത്തെ അപലപിച്ചപ്പോൾ അങ്ങയും അങ്ങയുടെ പാർട്ടിയായ സി പി എമ്മും ചൈനീസ് അതിക്രമത്തിനെതിരെ മൗനം പാലിച്ചത് അത്യന്തം ഖേദകരമാണ്. 20 ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചുള്ള അങ്ങയുടെ ട്വീറ്റ് കണ്ടു. അതിൽ ചൈന എന്നൊരു വാക്കില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റിലും അക്രമകാരികളായ ചൈനയെക്കുറിച്ച് മിണ്ടുന്നേയില്ല.
1962ലെ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം എന്ന് പറഞ്ഞ് കൊണ്ട് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസിന്റെ നിലപാടിൽ നിന്ന താങ്കളുടെ പാർട്ടി ഒരിഞ്ച് പോലും പിന്നോക്കം പോയിട്ടില്ല എന്നാണോ ഇത് കാണിക്കുന്നത്? എങ്കിൽ അത് അത്യധികം ദുഃഖകരമാണ്.
നെഹ്രു സർക്കാരിന്റെ വർഗസ്വഭാവം സാമ്രാജ്യത്വ മുതലാളിത്തമാണൊരോപിച്ച് കൊണ്ടും നെഹ്രുവിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ചിരുന്ന എസ് എ ഡാങ്കേയെപ്പോലുള്ളവർക്കുണ്ടായിരുന്ന സോവിയറ്റ് അനുകൂല നിലപാടിനെ നെഹ്രു അനുകൂല നിലപാടാക്കി വ്യാഖ്യാനിച്ചുകൊണ്ടുമാണ് പിന്നീട് സി.പി.എം ആയി മാറിയ വിഭാഗം 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തിയത്. അന്ന് മുതൽ ഇന്ന് വരെ സിപിഎമ്മിന്റെ മാറി മാറി വന്ന നേതൃത്വങ്ങളിലാരും തങ്ങളുടെ ചൈനീസ് പക്ഷപാതിത്വത്തെ മറച്ച് വച്ചിട്ടില്ല.
1962ലെ ചൈനീസ് യുദ്ധകാലത്ത് ജയിൽവാസത്തിനിടയിൽ ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പട്ടാളക്കാർക്ക് രക്തദാനം സംഘടിപ്പിച്ച വി.എസ് അച്യുതാനന്ദനെതിരെ പാർട്ടി നടപടിയെടുത്ത കാര്യം അങ്ങേയ്ക്കും അറിയാമല്ലോ? അത്രക്ക് ചൈനീസ് വിധേയത്വം പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗമാണ് പിന്നീട് കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പേരിൽ പാർട്ടി രൂപീകരിച്ച് മാതൃസംഘടനയിൽ നിന്ന് പുറത്ത് വന്നത്. അന്ന് മുതൽ ഇന്ന് വരെ ചൈന അനുകൂല നിലപാടിൽ നിന്ന് അൽപം പോലും പിന്നോക്കം മാറാൻ അങ്ങയുടെ പാർട്ടി ശ്രമിച്ചിട്ടില്ല. അത് കൊണ്ടാണ് നമ്മുടെ ധീരസൈനികൾ രക്തസാക്ഷിത്വം വരിച്ചപ്പോൾ അതിന് കാരണക്കാരായ ചൈനീസ് ഭരണകൂടത്തെ വിമർശിക്കാൻ അങ്ങ് തുനിയാതിരുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
സിപിഎം രൂപീകരണത്തിന് ഒരു വർഷത്തിന് ശേഷം 1965ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ ഞാനോർമിക്കുത്. ഏഷ്യയിലെ ചൈനീസ് ആധിപത്യമോഹങ്ങളുടെയും അതിനായുള്ള തന്ത്രങ്ങളുടേയും അവിഭാജ്യഘടകമായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയിലെ സിപിഎമ്മിന്റെ ലക്ഷ്യം എന്നാണ് അന്നേദ്ദഹം പറഞ്ഞത്. 1989ൽ ടിയാനമെൻ ചത്വരത്തിൽ ചൈനീസ് പട്ടാളം നടത്തിയ വിദ്യാർത്ഥി കൂട്ടക്കൊലയെ പിന്തുണച്ച ലോകത്തിലെ ഏക പാർട്ടിയും ഇന്ത്യയിലെ സി പിഎം ആയിരുന്നു. ചൈനക്കെതിരായ സാമ്രാജ്യത്വ ഗുഢാലോചനയാണ് ഈ കലാപം എന്നാണ് അന്ന് സി പി എം ഔദ്യോഗികമായി ഇതിനെ വിലയിരുത്തിയത്. പാർട്ടി നിലപാടിനെതിരെ നിലകൊണ്ട പി ഗോവിന്ദപിള്ളയെ അന്ന് താങ്കളുടെ പാർട്ടി ശാസിക്കുകയും ചെയ്തു.
2017ൽ ദോക് ലാമിൽ ഇന്ത്യചൈന അതിർത്തി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസരത്തിൽ സി പി എം മുഖപത്രമായ പിപ്പിൾസ് ഡെമോക്രസി അതിനെക്കുറിച്ച് മുഖപ്രസംഗം എഴുതിയതും ഞാനോർക്കുന്നു. അതിർത്തിയിൽ സമാധാനവും സഹവർത്തിത്വവും പുലരാൻ ഇന്ത്യയും ചൈനയും യത്നിക്കണം എന്നും ചൈനയുമായുള്ള ചർച്ചകൾക്ക് ഭൂട്ടാൻ മധ്യസ്ഥത വഹിക്കണമെന്നുമാണ് എഴുതിയത്. ഭൂട്ടാന് ഇക്കാര്യത്തിൽ പിന്തുണ നൽകുക എന്നതാണ് ഇന്ത്യയുടെ ദൗത്യമാണെന്നാണ് പിപ്പിൾ ഡമോക്രസി ഉത്‌ബോധിപ്പിച്ചത്. അപ്പോഴും ദോക് ലാമിലെ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇന്ത്യയെ മാത്രം ഉപദേശിക്കുകയാണ് സിപിഎം മുഖപത്രം ചെയ്തത്.
2018 ജനുവരിയിൽ ആലപ്പുഴയിൽ പാർട്ടി സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചതും ഓർമ്മയിൽ വരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. ഇപ്പോഴും അതേ നിലപാടിൽ തന്നെയാണോ അങ്ങും അങ്ങയുടെ പാർട്ടിയും നിലകൊള്ളുന്നതെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമുണ്ട്. കാരണം അങ്ങയുടെ പാർട്ടിയാണ് ഇപ്പോൾ കേരളത്തിൽ ഭരണം നയിക്കുന്നത്. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും കാത്തു സൂക്ഷിക്കാനും അതിനോട് ഐക്യദാർഢ്യം പുലർത്താനും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഭരണകക്ഷി എന്ന നിലയ്ക്ക് അങ്ങയുടെ പാർട്ടിക്കും ബാദ്ധ്യതയുണ്ട് എന്ന കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ. അതുകൊണ്ട് തന്നെ പാർട്ടി നേതാവ് എന്നതിനപ്പുറം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഈ വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണെന്ന് വെളിപ്പെടുത്തണം.
1962ലെ ചൈന യുദ്ധകാലത്ത് അന്ന് സിപിഐ നേതൃത്വത്തിലുണ്ടായിരുന്ന, പിന്നീട് സി പിഎം ആയവർ കൈക്കൊണ്ട ചൈനീസ് പക്ഷപാത നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ അങ്ങേക്കും അങ്ങയുടെ പാർട്ടിക്കും കഴിയാതിരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. ലോകവും ഇന്ത്യയും മാറിയിട്ടും അത് മനസിലാക്കാനും കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും അങ്ങുൾപ്പെടെയുള്ള സി പിഎമ്മിന്റെ നേതൃത്വത്തിന് കഴിയാതെ പോകുന്നതിൽ ഉള്ള സഹതാപവും ദുഃഖവും ഈ കത്തിലൂടെ അങ്ങയെ അറിയിക്കുന്നു'.
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)