kalabhavan-mani

മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ഓർമയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മരണത്തെ ഉൾക്കൊള്ളാൻ ആരാധകർക്ക് ഇപ്പോഴും പൂർണമായി സാധിച്ചിട്ടില്ല. താരത്തിന്റെ മരണത്തിൽ നിരവധി പേർ ദുരൂഹത ആരോപിച്ചിരുന്നു. ഇപ്പോഴിതാ സ്പിരിറ്റ് ഉള്ളിൽച്ചെന്ന് പൊലീസുകാരൻ മരിച്ച സംഭവവുമായി സാമ്യമുള്ളതാണ് കലാഭവൻ മണിയുടെ മരണമെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണവുമായി രാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്. പൊലീസുകാരന്റെ മരണവാർത്ത വന്ന പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് രാമകൃഷ്ണന്റെ കുറിപ്പ്. 'മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും, പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു'അദ്ദേഹം കുറിപ്പിലൂടെ ആരോപിക്കുന്നു.

ഫേസിബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മണി ചേട്ടൻ്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടൻ്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും, പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം. തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പോലീസ് ഒപ്പിട്ടു വാങ്ങിയതാണ്. കോളവാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതെല്ലാം അട്ടിമറിച്ചു.മണി ചേട്ടൻ്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ല. പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു..മണിയേട്ടൻ്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പോലീസുദ്യോഗസ്ഥൻ്റത്. ഇതെല്ലാം കാണുമ്പോൾ മണി ചേട്ടൻ്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്.