ജനീവ: കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ ഏകോപനത്തിന്റെ അഭാവമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഒറ്റയ്ക്ക് നീങ്ങാനുള്ള നയം ചില രാജ്യങ്ങൾ പിന്തുടരുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താനിടയാക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
ഇപ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സാഹചര്യത്തെ നിയന്ത്രണാതീതമാക്കുകയാണ്. ആഗോള സഹവർത്തിത്വമാണ് കൊവിഡിനെതിരെയുള്ള പരിഹാരമെന്ന് രാജ്യങ്ങൾ തിരിച്ചറിയണം. ആദ്യം ചൈനയിലാരംഭിച്ച മഹാമാരി പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലേക്കും ഇപ്പോൾ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവടങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗത്തിന്റെ രണ്ടാം തരംഗം ഏതു നിമിഷവും ആരംഭിച്ചേക്കാം.
ചികിത്സാ - പരിശോധനാരീതികൾ, വാക്‌സിനുകൾ എന്നിവയിൽ രാജ്യങ്ങൾ ഏകീകരിച്ച് പ്രവർത്തിക്കുന്നത് കൊവിഡിനെ ഉന്മൂലനം ചെയ്യാൻ സഹായിക്കും. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഉത്തരവാദിത്തം രാജ്യങ്ങൾക്കിടയിൽ ഏകോപിപ്പിക്കുന്നതിലൂടെ തൊഴിൽ നഷ്ടം, അക്രമം, മനുഷ്യാവകാശലംഘനം തുടങ്ങി കൊവിഡ് കാരണമുണ്ടായ ആഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കും - ഗുട്ടെറസ് പറഞ്ഞു.