malayinkil

മലയിൻകീഴ്: മരണക്കെണിയായി ചീനിവിള - പോങ്ങുംമൂട് റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ. റോഡ് വീതി കൂട്ടി റബറൈസ്ഡ് ടാറിംഗ് കഴിഞ്ഞപ്പോൾ വൈദ്യുതി പോസ്റ്റുകൾ കാലനായി മാറി. ഇതുവഴിയുള്ള യാത്രയിൽ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് മരിച്ചവരുടെ എണ്ണം 7 കഴിഞ്ഞു. നിരവധിപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഒരു റോഡ് വീതി കൂട്ടി നവീകരിച്ചപ്പോൾ റോഡിനോട് ചേർന്ന് നിന്നിരുന്ന പോസ്റ്റുകൾ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറായിരുന്നില്ല. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി നിലവിലുള്ള റോഡിനുണ്ടെങ്കിലും ഇലക്ട്രിക് പോസ്റ്റുകളെല്ലാം റോഡിനുള്ളിലാണ്. കഴിഞ്ഞ ദിവസം പോങ്ങുംമൂട് റോഡിൽ ബൈക്കിൽ പോവുകയായിരുന്ന യുവാവ് എതിരെ വന്ന വാഹനത്തിന് സൈഡ് നൽകവെ ക്ഷീര ഡെയറിക്ക് മുന്നിലെ പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ചീനിവിള ജംഗ്ഷനിൽ ആട്ടോറിക്ഷ ഡ്രൈവർ നേമം സ്റ്റുഡിയോ റോഡിൽ പ്ലാങ്കാലമുക്ക് അരുൺ നിവാസിൽ നീലേശ്വരൻ (27), നെയ്യാറ്റിൻകര എൻജിനിയറിംഗ് വിദ്യാർത്ഥി, അണപ്പാട് സ്വദേശി വിമുക്ത ഭടൻ എന്നിവരുടെ ജീവനുകൾ ഈ റോഡിൽ അടുത്തിടെ പൊലിഞ്ഞത് ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ്. അണപ്പാട് മുതൽ പോങ്ങുംമൂട് ജംഗ്ഷൻ വരെ റോഡിന് ഇരുവശത്തുമായി 214 ഇലക്ട്രിക് പോസ്റ്റുകളാണ് അപകടകരമായി നിലകൊള്ളുന്നത്. പോങ്ങുംമൂട് സ്വകാര്യ സ്കൂൾ പ്രധാന ഗേറ്റിന് മുന്നിലെ പോസ്റ്റ് മാറ്റുന്നതിന് കെ.എസ്.ഇ.ബി അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ടാറിംഗ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴേക്കും രണ്ട് ജീവനുകൾ ഈ റോഡിൽ പൊലിഞ്ഞിരുന്നു.

കൊടുംവളവും വില്ലൻ

പോങ്ങുംമൂടിനും ചീനിവിളയ്ക്കുമിടയിലെ കൊടുംവളവുകളും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. പരീക്ഷ കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കമ്പ്യൂട്ടർ ബിരുദ വിദ്യാർത്ഥി വിപിൻദാസ് (22) ടിപ്പർ ഇടിച്ച് മരിച്ചത് ചീനിവിള കൊടും വളവിലായിരുന്നു. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമുള്ള വളവുകളാണ് ഈ റോഡിലേത്. റോഡ് കൈയേറിയുള്ള മതിലുകളും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ വേഗത കുറയ്ക്കാൻ 'ഹമ്പു"കളോ ഇല്ല.

(ഫോട്ടോ: അണപ്പാട് - പോങ്ങുംമൂട് റോഡിൽ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ.

 കൊടുംവളവ് - 7

 ഇലക്ട്രിക് പോസ്റ്റുകൾ - 214

 ഇതുവരെ മരണം - 7

------------------------------------------

 അപകട സൂചനാ ബോർഡുകളില്ല

 ഹമ്പ് ഇല്ല