manippur

ന്യൂഡൽഹി: മണിപ്പൂർ സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എൻ.പി.പി (നാഷനൽ പീപ്പിൾസ് പാർട്ടി) തുടരുമെന്ന് ബി.ജെ.പി. എന്‍.പി.പി എം.എല്‍.എമാര്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ ചര്‍ച്ചയാണ് സര്‍ക്കാരിന് തുണയായത്.

എൻ.പി.പി പിന്തുണ തുടരുമെന്ന് അറിയിച്ചുകൊണ്ട് അസം മന്ത്രിയും നോർത്ത് ഈസ്റ്റ് എൻ.ഡി.എ കൺവീനറുമായ ഹേമന്ത് ബിശ്വ ശർമ ട്വീറ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് സാംഗ്‌മയുടെ നേതൃത്വത്തിലാണ് പാർട്ടി അംഗങ്ങൾ ഡൽഹിയിലെത്തിയത്.

കഴിഞ്ഞ ആഴ്ച, നാല് എൻപിപി അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെയാണ് മണിപ്പൂരിലെ എൻ. ബിരേൻ സിംഗ് സർക്കാർ പ്രതിന്ധിയിലായത്. മൂന്നു ബി.ജെ.പി എം.എൽ.എമാർ, ഒരു തൃണമൂൽ എം.എൽ.എ, ഒരു സ്വതന്ത്ര എം.എൽ.എ എന്നിവരുമാണ് സർക്കാരിനെതിരെ തിരിഞ്ഞത്.