pic

ന്യൂഡൽഹി: സേന പിന്മാറ്റത്തിന് ധാരണയായ ശേഷവും അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയിലെ സംഘർഷങ്ങൾക്ക് കാരണം ഇന്ത്യയാണെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം ആരോപിച്ചു. ഗൽവാൻ താഴ്‌വര ചൈനയുടേതാണെന്നാണ് അവകാശവാദം. ഇന്ത്യയുടെ സൈനിക നീക്കം ഫലം കാണില്ലെന്നും ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

അതിർത്തിയിൽ നിന്ന് സ്വതന്ത്ര ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ചൈന വൻതോതിൽ നിർമാണ പ്രവർത്തനങ്ങളും പടയൊരുക്കവും തുടരുന്നതായി വ്യക്തമാണ്. ജൂൺ പതിനഞ്ചിലെ സംഘർഷത്തിൽ ഇന്ത്യൻ സൈന്യം തകർത്ത ഗൽവാനിലെ സൈനിക പോസ്റ്റ് ചൈന പുന:സ്ഥാനപിച്ചതായും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾ‍ഡിയോടു (ഡി.ബി.ഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ 10, 13 പട്രോളിംഗ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിംഗ് ചൈനീസ് സേന തടസപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഇതേപ്പറ്റി ഇന്ത്യൻ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുദ്ധവിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡി.ബി.ഒ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണ് ഡി.ബി.ഒയിലെ തർക്കങ്ങളെന്ന് സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോംഗ് മലനിരകൾ, ഗൽവാൻ, ഹോട് സ്‌പ്രിംഗ്‌സ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.

അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർദ്ധിച്ചതായി സേനാ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.