amit-shah

ന്യൂഡൽഹി: കോൺഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥ നാളുകളിലെ മനോഭാവം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അമിത് ഷാ. അടിയന്തരാവസ്ഥ വാർഷിക ദിനത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി വക്താവിനെ പുറത്താക്കിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഷായുടെ വിമർശനം.

'കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളും യുവ അംഗങ്ങളും ചില പ്രശ്‌നങ്ങളുയര്‍ത്തി. എന്നാല്‍ ആക്രോശിച്ച് ആ ശബ്ദം അടിച്ചമര്‍ത്തി. ഒരു പാര്‍ട്ടി വക്താവിനെ മര്യാദയില്ലാതെ പുറത്താക്കി. നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്നുവെന്നതാണ്‌ ഖേദകരമായ സത്യം.' ഷാ ട്വിറ്ററില്‍ കുറിച്ചു.

45 വർഷം മുമ്പുള്ള ഈ ദിവസം, ഒരു കുടുംബത്തിന് അധികാരത്തോടുള്ള അത്യാഗ്രഹം അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുന്നതിലേക്ക് നയിച്ചു. ഒറ്റ രാത്രി കൊണ്ട് രാഷ്ട്രം ജയിലായി മാറി. പത്രങ്ങൾ, കോടതികൾ, അഭിപ്രായ സ്വാതന്ത്ര്യം എല്ലാം ചവിട്ടി മെതിക്കപ്പെട്ടുവെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ദരിദ്രർക്കും താഴെക്കിടയിലുള്ളവർക്കും നേരെ അതിക്രമങ്ങൾ നടന്നു.

ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെ തുടർന്ന് അടിയന്തരാവസ്ഥ നീക്കി. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും അത് കോൺഗ്രസിൽ ഇല്ലാതായിയെന്നും ഷാ പറയുന്നു. എന്തു കൊണ്ടാണ് കോൺഗ്രസിലെ നേതാക്കൾ നിരാശരാകുന്നതെന്ന് കോൺഗ്രസ് സ്വയം ചോദിച്ചില്ലെങ്കിൽ ആളുകൾ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടർന്നു കൊണ്ടിരിക്കുമെന്നും ഷാ ട്വിറ്ററിൽ കുറിച്ചു.