pic

കൊല്ലം: കർണാടകയിൽ നിന്ന് നാട്ടിലെത്തി ക്വാറന്റീനിൽ 15 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിലെത്തിയയാളെ ഭാര്യയും ബന്ധുക്കളും ചേ‌ർന്ന് ഇറക്കിവിട്ടു. പൂയപ്പള്ളി ജനമൈത്രി പൊലീസ് ഇയാൾക്ക് താത്കാലിക താമസ സൗകര്യമൊരുക്കി. ഇളമാട് വാളിയോട് കരിക്കത്തിൽ താഴതിൽ വീട്ടിൽ മണിയെയാണ് വീട്ടുകാർ ഇറക്കിവിട്ടത്. വിവാഹിതനായ ഇയാളും ഭാര്യയും വാളിയോടുള്ള സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്.

കർണാടകയിൽ കിണറിന്റെ സിമന്റ് തൊടിയുടെ പണിക്ക് പോയി രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ മണി 15 ദിവസം കൊട്ടാരക്കര ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ശേഷം ഇയാൾ സഹോദരിയുടെ വീട്ടിലേക്ക് എത്തുന്ന വിവരം ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ സഹോദരി വീട്ടിൽ വരണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മണി വാക്കനാട് വീട് വാടകയ്ക്കെടുത്തെങ്കിലും ഇവിടെ താമസിക്കുന്നത് നാട്ടുകാർ എതിർത്തു. തുടർന്ന് വാടക വീട് ഒഴിഞ്ഞാണ് വാളിയോടുള്ള സഹോദരിയുടെ വീട്ടിലെത്തിയത്.

എന്നാൽ ഇയാളുടെ ഭാര്യയും സഹോദരിയും ബന്ധുക്കളും ചേർന്ന് ഇയാളെ വീട്ടിൽ കയറാൻ അനുവദിച്ചില്ല. അവിടെ നിന്നും ഇറങ്ങിയ മണി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി ജനമൈത്രി പൊലീസാണ് ഇയാൾക്ക് വെളിയത്ത് താത്കാലിക സൗകര്യം ഒരുക്കിയത്.