-isro

ബംഗളൂരു: ബഹിരാകാശരംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യ. ബഹിരാകാശ രംഗത്ത് വിക്ഷേപണ വാഹന നിർമ്മാണവും ഉപഗ്രഹ നിർമ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സർക്കാരിതര സ്ഥാപനങ്ങൾക്ക് കടന്നു വരാമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ ശിവൻ പറഞ്ഞു. സ്വകാര്യ പങ്കാളിത്തം നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടുകൂടി ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തിൽ പ്രധാനിയായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇൻ-സ്‌പേസ് എന്ന പുതിയ ഉന്നതാധികാര സമിതിയായിരിക്കും സ്വകാര്യ മേഖലയുടെ ഇടപെടലുകൾ സംബന്ധിച്ച നിയന്ത്രണങ്ങളും മാർഗ നി‍ദ്ദേശങ്ങളും തയ്യാറാക്കുക. ഒരു ദേശീയ നോഡൽ ഏജൻസിയെന്ന നിലയിലായിരിക്കും ഇൻ സ്‌പേസ് പ്രവർത്തിക്കുക. സാങ്കേതിക, നിയമ, സുരക്ഷാ വശങ്ങൾക്കായി ഇൻ സ്‌പേസിന് പ്രത്യേക ഡയറക്ടറേറ്റുകൾ ഉണ്ടാകും.

ഇസ്രൊയുടെ സാങ്കേതിക വൈദഗ്ദ്യവും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യമേഖലയക്ക് ഉപയോഗപ്പെടുത്താനാവും. ഇത് സംബന്ധിച്ച അനുമതികളും ഇൻ സ്‌പേസ് വഴിയായിരിക്കും. സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിർമ്മാണ മേഖലകളിൽ കൂടുതൽ അവസങ്ങൾ ലഭ്യമാകുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കുന്നത്. നിലവിൽ ഇസ്രൊയ്ക്കാവശ്യമായ ചില നിർമ്മാണ പ്രവർത്തികൾ സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം.

വിക്ഷേപണ രംഗം കൂടുതൽ ശക്തിപ്പെടുത്തുകയും വിക്ഷേപണ വാഹന നിർമ്മാണത്തിലടക്കം കൂടുതൽ ഇടപെടലുകൾ നടത്താനും രാജ്യത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതോടെ ഗവേഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രൊയ്ക്ക് കഴിയുമെന്ന് ഇസ്രൊ ചെയർമാൻ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ എറ്റവും സുപ്രധാനമായ മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ‌്റ്റാർട്ടപ്പുകൾക്കും, സ്വകാര്യ കമ്പനികൾക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ ശക്തമായി ഇടപെടൽ നടത്താനാകും. രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് ഡോ.ശിവൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.